ഇന്നലെ ' തുടരും '
കണ്ടപ്പോൾ മനസിൽ വന്നത് പഴയൊരു കഥയാണ്. സിനിമാ പ്രവർത്തകരായ സുഹൃത്തുക്കളുടെ സൊറ സദസുകളിൽ പലപ്പോഴും തമാശയായി പറഞ്ഞ് കേട്ടൊരു പഴയ കഥ.
വളരെ വർഷങ്ങൾക്ക് മുൻപ് സിംഗപ്പൂരിൽ വെച്ചൊരു മോഹൻലാൽ ഷോ നടക്കുന്നു. നാട്ടിൽ നിന്ന് വലുതും ചെറുതുമായ നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന ഒരു വലിയ മെഗാ ഷോ. ഈ മെഗാ ഷോയിൽ ഷൈജു അടിമാലി എന്നൊരു മിമിക്രി കലാകാരനും പങ്കെടുക്കുന്നു. ഒടുവിൽ ഷോ കഴിഞ്ഞ് എല്ലാവരും രാത്രിയിൽ നെടുമ്പാശേരിയിൽ
തിരിച്ച് എത്തി, പലരും പലവഴിക്കായി പിരിഞ്ഞ് പോയി. നമ്മുടെ കഥാനായകൻ ഷൈജു അടിമാലി, വിമാനത്താവളത്തിൽ നിന്ന് കാലടി വരെയെത്തി, തോളിൽ ഒരു ചെറിയ ബാഗുമായി, കാലടയിലെ ബസ്സ് സ്റ്റോപ്പിൽ അടിമാലിക്കുള്ള കെഎസ്ആർടിസി ബസ്സ് കാത്ത് നിൽക്കുന്നു. ഉടനെ എവിടെ നിന്നോ ഒരു പോലീസ് ജീപ്പ് അവിടെ പ്രത്യക്ഷപ്പെടുന്നു. പാതിരാത്രിയിൽ ഒറ്റയ്ക്ക് ബസ്സ്റ്റോപ്പിൽ തോളത്ത്
ബാഗുമായി നിൽക്കുന്ന അപരിചിതനായ ചെറുപ്പക്കാരനെ
കണ്ട് ജീപ്പിൻ്റെ മുൻപിൽ ഇരുന്ന എസ് ഐ ചോദിച്ചു.
" ഈ രാത്രിയിൽ നീ എങ്ങോട്ട് പോകുന്നടാ, എന്താടാപേര്..? "
സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിൻ്റെ വരവും, ബ്രേക്ക് ചവട്ടലും, എസ് ഐയുടെ ചോദ്യവും കേട്ടപ്പോൾ ഏതൊരു സാധാരണക്കാരനെയും പോലെ പെട്ടെന്ന് പതറിപ്പോയ നമ്മുടെ കഥാനായകൻ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.
" സാറെ, അടിമാലിക്കുളള ബസ്സ് നോക്കി നിൽക്കുവാ, ഷൈജു എന്നാ പേര്"
ഒന്ന് ഇരുത്തി മൂളിയട്ട് എസ് ഐ വീണ്ടും ചോദിച്ചു.
"അത് ശരി, നീ എവിടെ പോയിട്ട് വരുന്നു..?"
ഉടനെ, ഷൈജു മറുപടി പറഞ്ഞു,
"സിംഗപ്പൂർ പോയിട്ട്...!"
ഉത്തരം കേട്ടപ്പോൾ, തൻ്റെ ചോദ്യത്തിന് ഇതുവരെ കേട്ടിട്ടില്ലാത്ത
മറുപടി പറഞ്ഞാ നായകനെ നോക്കി കൊണ്ട്, എസ് ഐ പതിയെ ജീപ്പിൻ്റെ സീറ്റിൽ നിന്ന് ഇറങ്ങി,
"ഓ...നീ അപ്പോൾ സിംഗപ്പൂർ പോയിട്ട് വരുവാണ് അല്ലേ, കൊള്ളാം..!
അതിരിക്കട്ടെ നീ ആരുടെ കൂടെയാ സിംഗപ്പൂർ പോയത്..?
ഉടൻ തന്നെ ഷൈജുവിൻ്റെ മറുപടി വന്നു.
"ഞാൻ മോഹൻലാലിൻ്റെ കൂടെയാ സാറെ, പോയത്..!"
വീണ്ടും ഇതുവരെ ജീവിതത്തിൽ കേട്ടിട്ടില്ലാത്ത ഉത്തരം കേട്ട് അന്ധാളിച്ച എസ് ഐ,
ഉടനെതന്നെ ജീപ്പിൻ്റെ വാതിൽ തുറന്ന് കൊണ്ട് പറഞ്ഞു,
" എന്തായാലും, സിംഗപ്പൂരിൽ നിന്ന് വരുന്ന വഴിക്ക് സ്റ്റേഷനിൽ കൂടി ഒന്ന് കേറിയട്ട് പോകാം..!"
ഒടുവിൽ സ്റ്റേഷനിൽ ചെന്ന് ഷൈജു അടിമാലി തൻ്റെ പാസ്പോർട്ടും
, മെഗാഷോയുടെ
ഷോകാർഡും കാണിച്ചപ്പോൾ പോലീസുകാരുടെ അന്ധാളിപ്പ്, വലിയ ചിരിക്ക് വഴി മാറിയെന്നും, ഒടുവിൽ അവർ തന്നെ നമ്മുടെ നായകനെ ജീപ്പിൽ തിരിച്ച് കൊണ്ടു പോയി വിട്ടുവെന്നും കഥാന്ത്യം.
അന്ന് ഒരുപക്ഷേ ഒരുപാട് ചെറിയ
കലാകാരന്മാരെ പോലെ ആരാലും അധികം അറിയപ്പെടാത്ത ഒരു ചെറിയ കലാകാരൻ ആയിരുന്നു ഷൈജു അടിമാലി, പക്ഷേ ഇന്ന് ആണ് അങ്ങനെ ഒരു സാഹചര്യം ഉണ്ടായതെങ്കിൽ, " നീ ആരാടാ" എന്ന് പോലീസ് ചോദിച്ചിരുന്നുവെങ്കിൽ,
അടുത്തുള്ള ഏതെങ്കിലും മതിലിലെ
പോസ്റ്റർ ചൂണ്ടി കാണിച്ച് കൊണ്ട് ഷൈജു പറഞ്ഞേനെ,
"സാർ, അതാണ് ഞാൻ..! ലാലേട്ടൻ്റെ കൂടെ ബൈക്കിൽ പുറകിൽ ഇരിക്കുന്ന നടൻ, പേര് ഷൈജു അടിമാലി..!"