തത്വമസി: പണ്ട്, പണ്ട്, വളരെ പണ്ട്, 12 കൊല്ലത്തെ ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് ആശ്രമത്തിൽ തിരിച്ചെത്തിയ ശ്വേതകേതുവിനോട് അച്ഛൻ ആരുണി മഹർഷി ചോദിച്ചു:
‘മകനേ, നീയെന്തൊക്കെ പഠിച്ചു?’
‘വേദങ്ങളും വേദാംഗങ്ങളും മാത്രമല്ല, ലോകത്ത് ഇന്നു നിലവിലുള്ള ശാസ്ത്രങ്ങളെല്ലാം ഞാൻ പഠിച്ചു’- അതായിരുന്നു ശ്വേതകേതുവിന്റെ മറുപടി.
അൽപം അഹങ്കാരം കലർന്ന മകന്റെ മറുപടി കേട്ടപ്പോൾ ആരുണി വീണ്ടും ചോദിച്ചു: ‘പന്ത്രണ്ടു കൊല്ലം പഠിച്ചിട്ടും, നീ യഥാർഥ ജ്ഞാനം നേടിയോ?’
സത്യത്തിൽ, എല്ലാം പഠിച്ചിട്ടും ശ്വേതകേതു നേടിയത്, ഞാനെല്ലാം പഠിച്ചു എന്ന അഹങ്കാരം മാത്രമായിരുന്നു...!
അതേ, അഹങ്കാരം..!
അവനവനെയും ലോകത്തെയും പരമാത്മാവിനെയുമൊക്കെ അറിയുക എന്ന യഥാർഥ ജ്ഞാനം നേടിയിരുന്നില്ലാ. എല്ലാം പഠിച്ചിട്ടും ഒന്നുമറിയാത്ത മകൻ ശ്വേതകേതുവിന് ആരുണി മഹർഷി യഥാർഥ ജ്ഞാനം ഉപദേശിക്കുകയാണ്: തത്വമസി (അതു നീയാണ്).
മാലയിട്ട്, വ്രതമെടുത്ത്, ശരണംവിളിച്ച് പതിനെട്ടു മലകളും താണ്ടി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തൻ തത്വമസിയെന്ന വാക്യം ഓർമിപ്പിക്കുന്ന ഈശ്വരപദത്തിലേക്കാണ് എത്തുന്നത്. നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ലൗകികമായ വികാരവിചാരങ്ങളുടെ പ്രതീകങ്ങളായ പതിനെട്ടു പടികൾ കടന്നാലേ തത്വമസിയുടെ സമത്വലോകത്ത് എത്തുകയുള്ളൂ.
ലൗകികതയുടെ പടവുകളായ പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേൽക്കുന്നത് ‘തത്വമസി’ എന്ന മഹാവാക്യമാണ്.
‘ഈശ്വരൻ നീയാണ്’ എന്ന ഓർമപ്പെടുത്തൽ...!
അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം. അവിടെ ഭക്തനും അയ്യപ്പൻ, ഈശ്വരനും അയ്യപ്പൻ! വേദാന്തപ്പൊരുളായ ശബരീശന്റെ സന്നിധിയിൽ ഭക്തരെ വരവേൽക്കുന്ന തത്വമസി എന്ന മഹാവാക്യം അന്വർഥമാണ്.
ആത്മസംസ്കരണത്തിന്റെ പതിനെട്ടു പടികൾ കടന്നെത്തുന്ന ഏകഭാവത്തിന്റെ ആ വിശാലതയാണു ഭഗവാന്റെ സന്നിധി. ഭക്തിയുടെ ആ ഉന്നതിയിൽ ഭേദഭാവങ്ങളില്ലാ, രാഷ്ട്രീയ തന്ത്രങ്ങളില്ലാ, മത വൈരങ്ങളില്ലാ, അധികാരത്തിനായി കളിക്കുന്ന നെറികെട്ട രാഷ്ട്രീയ പ്രീണനങ്ങൾ ഇല്ലാ, പുകഴ്ത്ത് പാട്ടുകൾ ഇല്ലാ, അവിടെ, തത്വമസി സന്നിധിയിൽ എല്ലാം അയ്യപ്പൻ..
എല്ലാം എല്ലാം അയ്യപ്പൻ..!