Saturday, May 21, 2022

ആട് തോമ്മായായി പരിണമിച്ചാ, കണ്ടതിൽ നോബിളിന്റെ കഥ !


മലയാളത്തിന്‍റെ ലാലേട്ടന് ഇന്ന് 62-മാം പിറന്നാൾ. പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21 നാണ് അദ്ദേഹത്തിന്റെ  ജനനം, പിന്നീട് തിരുവനന്തപുരത്തെ ഗവ. മോഡല്‍ ഹൈസ്കൂളിലും പിന്നെ എം.ജി. കോളജിലുമൊക്കെ പഠനം, സ്കൂള്‍തലം  മുതൽ അഭിനയത്തിൽ നിരവധി പുരസ്‌കാരങ്ങൾ, കൂട്ടത്തിൽ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഇന്‍റര്‍ കൊളിജിയറ്റ് ചാംപ്യന്‍, പിന്നീട് തിരനോട്ടം' എന്നാ ചിത്രത്തില്‍ മന്ദനായ ഒരു വേലക്കാരന്‍റെ വേഷത്തിലൂടെ മലയാള സിനിമാ ലോകത്തേക്കുള്ള പ്രവേശനം. തുടർന്ന്, തിരശീലയിൽ നിറഞ്ഞാടിയത് നൂറുകണക്കിന് കഥാപാത്രങ്ങൾ, അനേകായിരം ഭാവവിത്യാസങ്ങൾ, നാല് ദേശീയ അവാർഡ് ഉൾപ്പെടെ നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ നേടിയെടുത്താ പുരസ്‌കാരങ്ങൾ നിരവധി. അക്കൂട്ടത്തിൽ ലാലേട്ടൻ എന്നാ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ നിർണായക വെല്ലുവിളി നിറഞ്ഞാ വേഷമായിരുന്നു, സ്ഫടികത്തിലെ ആട്‌ തോമായെന്ന, തോമ്മാച്ചായാൻ.


ഗുണമേന്മ കൊണ്ടും, അഭിനയതികവ് കൊണ്ടും മലയാളത്തിലെ എണ്ണം പറഞ്ഞാ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. വർഷങ്ങൾ പലകുറി കഴിഞ്ഞിട്ടും, ഇപ്പോഴും ആട് തോമയെന്ന തോമ്മാച്ചയാനെ മലയാളി നെഞ്ചിലേറ്റുന്നത്  ആ കഥാപാത്രത്തിന്റെ സംഭവബഹുലമായ ജീവിതവും, അതിൽ വന്ന് പോയാ മറ്റ് കഥാപാത്രങ്ങളുടെ അഭിനയമികവ് എന്നത് കൊണ്ട് മാത്രമാണ്. എന്നാൽ, യഥാർത്ഥ ജീവിതത്തിലെ  ആട് തോമയുടെ ജീവിതത്തിന്റെ, വേരുകൾ തേടിപ്പോയൽ നമ്മൾ ചെന്നെത്തുന്നത്, പാലാ മൂന്നിലവിലെ ഒരു ധനിക കുടുംബത്തിന്റെ മുറ്റത്താണ്‌.  അവിടെയാണ് വർഷങ്ങൾക്ക് മുൻപ് ആട് തോമയെന്ന കഥാപാത്രമായി പരിണമിച്ചാ കണ്ടത്തിൽ നോബിളിന്‍റെ ജനനം.

അന്നത്തെ കാലത്ത് വലിയ രാഷ്ട്രീയ ബന്ധങ്ങളുള്ള പ്രമാണി കുടുംബം.  ചെറുപ്പത്തില്‍ ശാന്തസ്വഭാവിയായിരുന്നു നാട്ടുകാരുടെ കഥകളിലെ നോബിള്‍. തോമയെന്ന തോമസ് ചാക്കോയെപ്പോലെ പാഠ്യേതരവിഷയങ്ങളില്‍ മിടുക്കന്‍. എന്നാല്‍ സ്വത്തുണ്ടാക്കുന്ന തിരിക്കിനിടെ അപ്പന്‍ നോബിളിനെ ശ്രദ്ധിക്കാന്‍ മറന്നു. വഴിപിഴച്ച്, സകല അടിതടവുകളും പഠിച്ച്, പനപോലെ അവന്‍ വളര്‍ന്നുപൊങ്ങി. കൂട്ടംതെറ്റിയ കുഞ്ഞാടിനെപോലെ നാടിനെ നടുക്കുന്ന റൗഡിയായി.  കൊന്നും കൊലവിളിച്ചുമുള്ള  നടപ്പായി പിന്നീട്. കൂടെ, എന്തിനും പോന്ന ഒരു സംഘവും നിഴലുപോലെ അവന്‍റൊപ്പമുണ്ടായിരുന്നു. നോബിള്‍ വീട്ടിലെത്തിയാല്‍ അപ്പന്‍ പോലും ഭയന്ന് ഇറങ്ങിപ്പോകുമായിരുന്നുവത്രെ. സ്ഫടികത്തിൽ കാണിക്കുന്നത് പോലെ, അന്നത്തെ ഒരു എ.എസ്.യെ, പാലാ പാലത്തിൽ നിന്ന് നോബിൾ തലയിലൂടെ മുണ്ട് ഊരി അടിച്ചു, മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞത് പാലായിലെ പഴമക്കാർ ഇന്നും ഓർക്കുന്നു.

അക്കാലത്ത്, നോബിള്‍ ഷാപ്പിലെത്തിയാല്‍ മറ്റുള്ള കള്ളുകുടിയന്മാര്‍ പേടിച്ച് സ്ഥലംവിടും. കാശുകൊടുക്കാതെ കുടിക്കും. സ്ഥിരം അടിപിടി. അങ്ങനെ നാട്ടിലെ അബ്കാരി പ്രമുഖന് സ്വസ്ഥമായി ഷാപ്പ് നടത്താന്‍ പറ്റാതായി. അബ്കാരിയുടെ നേതൃത്വത്തിൽ നോബിളിനെ വകവരുത്തുന്നതിനുള്ള ഗൂഢാലോചന തുടങ്ങി. ഒടുവില്‍ അവര്‍ നോബിളിന്‍റെ വലംകൈയും, കൂട്ടാളിയുമായിരുന്നാ, ശിവരാമനെന്നാ ശിവരാമപിള്ളയെ വിലയ്ക്കെടുത്തു. ഷാപ്പിൽ എത്തിയാൽ, എപ്പോഴും ഒരാക്രമണം പ്രതീക്ഷിച്ചിരുന്ന നോബിള്‍ ഷാപ്പിലെ ഭിത്തിക്ക് തൊട്ടുമുന്നിലേ എപ്പോഴും ഇരിക്കാറുള്ളു,
അന്ന് പതിവ് പോലെ ഷാപ്പിലിരിക്കുകയായിരുന്നു നോബിള്‍.. പെട്ടെന്ന് കരണ്ടുപോയി.. അപകടം മനസിലാക്കിയ അവന്‍ മേശപ്പുറത്തു കുത്തി വച്ചിരുന്ന കത്തീം വലിച്ചൂരി ചാടിഎഴുന്നേറ്റു, എന്നാല്‍ അടുത്ത സെക്കന്‍ഡില്‍ ഇരുട്ടത്തു നിന്നും ഒരാസിഡ് ബള്‍ബ് പറന്നു വന്നു...അതവന്‍റെ മുഖത്തേക്കാ വന്നു വീണത്, കൂടാതെ ശിവരാമന്‍റെ നേതൃത്വത്തിൽ നേരത്തെ തയ്യാറായി നിന്നിരുന്നാ ആറേഴ് പേരും കൂടെ അവന്റെ മേൽ ചാടി വീണു..  ഉടനെ മേശയുടെ അടിയില്‍ പതുങ്ങിക്കിടന്നാ ഒരുത്തന്‍ അവന്‍റെ കുതികാലിനു വെട്ടി.. ഞരമ്പ് അറ്റുപോയി... പുറകിലേക്ക് മറിഞ്ഞ് വീണ നോബിളിനെ തലങ്ങും വിലങ്ങും വാഴപ്പിണ്ടി വെട്ടി അരിയുമ്പോലെ വെട്ടി അരിഞ്ഞു..മരിക്കുന്നതിനു മുമ്പ്  കൂട്ടത്തിലെ പലര്‍ക്കും നോബിളിന്‍റെ കുത്തേറ്റിരുന്നു. കഴുത്തറുത്ത് മാറ്റിയ ശേഷം മാത്രമാണ് നോബിള്‍ മരിച്ചെന്ന് അവര്‍ ഉറപ്പിച്ചത്. കാരണം വെട്ടിയിട്ടാല്‍ തനിയെ മുറിവുകൂടുന്നവനായിരുന്നു നോബിളെന്നായിരുന്നു വിശ്വാസം. എന്തായാലും, പാലായിലെ ഷാപ്പിൽ വെച്ച് നോബിൾ കൊല്ലപ്പെടുമ്പോൾ വെറും
33 വയസായിരുന്നു അവന്റെ പ്രായം.


നോബിളിനെ കുത്തിമലര്‍ത്തിയ ശിവരാമനായിരുന്നു പിന്നീട് നാട്ടിലെ പ്രധാന ഗുണ്ട. ദേഹാസകലം രോമം നിറഞ്ഞ കരടിയേപ്പോലരു ഒരു പിള്ളേച്ചന്‍. ജാമ്യത്തിലിറങ്ങിയ കാലത്ത് നോബിളിന്‍റെ ആള്‍ക്കാര്‍ക്കു നേരെ കവലയില്‍ വച്ച് സ്വന്തം ശരീരത്തിലെ രോമം പറിച്ച് ഊതിപ്പറത്തിയ ശിവരാമനും നാട്ടുകാരുടെ കഥകളിലുണ്ട്. ഇയാള്‍ പിന്നീട് പാലായിലെ മറ്റൊരു ഗുണ്ടയും, നോബിളിന്റെ കൂട്ടുകാരനുമായ  ചെല്ലപ്പന്‍റെ കൈകളാല്‍ തീര്‍ന്നു എന്നത് മറ്റൊരു കഥ.

പതിറ്റാണ്ടുകൾ പലതും പോയിമറഞ്ഞു, ഒരു കാലത്ത് കോട്ടയം പാലായിലെ പഴമക്കാരുടെ മനസിൽ ജീവിച്ചിരുന്നാ നോബിളും, ശിവരാമനും, ചെല്ലപ്പനും എല്ലാം കാലത്തിന്റെ തിരശീലയിൽ മറഞ്ഞു, എന്നാൽ നോബിളിൽ നിന്ന്, പ്രചോദനം ഉൾക്കൊണ്ട് ആ നാട്ടുകാരനായ ഭദ്രൻ അണിയിച്ചൊരുക്കിയ ആട് തോമ്മയെന്ന 'തോമ്മാച്ചയാൻ' ഇന്നും അഭ്രപാളിയിലെ തിരശീലയിൽ ജീവിക്കുന്നു !.
NB :  മികച്ച നടനുള്ള കേരളാ സംസ്ഥാന അവാർഡ്, 1995 ൽ, കോട്ടയം ചന്തയിലെ ആ തട്ടിൻപുറത്ത്, ആട് തോമ്മായെ തേടിയെത്തി.



Monday, November 15, 2021

അയർലൻഡിലെ കാശുകാർ; കർഷകർ !

ഫലഭൂഷ്ഠമായ മണ്ണ്, മിതശീതോഷ്‌ണമായ കാലാവസ്ഥയുടെ സാന്നിധ്യം, വർഷത്തിന്റെ
മുക്കാൽ സമയവും നിർലോഭം ലഭിക്കുന്ന മഴവെള്ളം, അസൂയാവഹമായ ഭൂപ്രകൃതി,
പരിസ്ഥിതിയുടെ ഈ അനുകൂലഘടകങ്ങളാണ്, അയർലൻഡിനെ കൃഷിയുടെയും, കൃഷിക്കാരുടെയും പറുദീസായാക്കി മാറ്റുന്നത്തിൽ മുഖ്യപങ്ക് വഹിക്കുന്നത്. കൂടാതെ, ഗൾഫ് കാറ്റിന്റെ ഉചിതമായ പ്രവാഹദിശയുടെ സ്വാധീനവും, ഇടമുറിയാതെ മലിനരഹിതമായി ഒഴുകുന്നാ മൂവായിരത്തിൽപ്പരം നദികളും, അയർലൻഡിന്റെ തനതായ പച്ചപ്പ് നിലനിർത്തുന്നതിനും, പുൽമേടുകളിൽ അലസമായി മേയുന്നാ കന്നുകാലികളുടെ ആദായകരമായ പരിപാലനത്തിനും നിദാനമാകുന്നു.


ഈ രാജ്യത്തിലെ കൃഷിയ്ക്കും, കൃഷി രീതികൾക്കും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് അയർലൻഡ്, കൗണ്ടി 'മയോയിൽ' കണ്ടെടുത്തപ്പെട്ടാ രേഖകൾ പ്രകാരം, ബിസി 4000- ത്തിന്റെ തുടക്കത്തിൽ, അത് വരെ അലഞ്ഞുതിരിഞ്ഞ് വേട്ടയാടി നടന്നിരുന്നാ ആദിമമനുഷ്യർ, പിന്നീട് കൂട്ടമായി ഒന്നിച്ച് താമസിച്ചു, ബാർലിയും, ഗോതമ്പും കൃഷി ചെയ്യാൻ തുടങ്ങിയതായി കണ്ടെത്തുകയുണ്ടായി. തുടർന്ന്, മധ്യകാലഘട്ടത്തിൽ,  മണ്ണ് ഉഴുത് മറിക്കാൻ കുതിരകൾ പൂട്ടിയ കലപ്പയുടെ ആവിർഭാവവും, ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ക്രിസ്ത്യൻ ആശ്രമങ്ങളുടെ കൃഷിരീതികളിലുള്ള നൂതന പരീക്ഷണങ്ങളും, കൂടുതൽ വിളകൾ വിളിയിക്കാൻ കൃഷിക്കാരെ പ്രാപ്തരാക്കി. അക്കാലയളവിൽ കൂടുതലും, കാബേജ്, ബീൻസ്, ഉള്ളി, ക്യാരറ്റ് തുടങ്ങിയാ പച്ചക്കറികളും, ആപ്പിൾ, സ്ട്രോബെറി, പ്ലം മുതലായ പഴവർഗങ്ങളുമായിരുന്നു കൃഷിക്കാരുടെ പ്രധാന വരുമാന സ്രോതസ്. അതോടൊപ്പം, കന്നുകാലികളിലും, ആട്, പന്നി വളർത്തലുകളിലും ഉണ്ടായ പുരോഗതി എടുത്ത് പറയേണ്ടാ വസ്തുതയാണ്. 


പക്ഷേ, അയർലൻഡിൽ മാത്രമല്ലാ, യൂറോപ്പിലെ ഒന്നടങ്കം കൃഷിക്കാരുടെ ഇടയിലും, ഇവിടുത്തെ ജീവിതസാഹചര്യത്തിലും വിപ്ലവകരമായ മാറ്റം സംഭവിച്ചത്, പതിനാറാം നൂറ്റാണ്ടിലെ ഉരുളക്കിഴങ്ങിന്റെ ആഗമനത്തോടെയാണ്. അയർലൻഡിലെ അനുകൂലമായ കാലാവസ്ഥയും, ധാതുസമ്പുഷ്ടമായ മണ്ണും മൂലം, ഉരുളക്കിഴങ്ങ് കൃഷി ഈ രാജ്യത്തിലെ ജനങ്ങളുടെ വയറും, പോക്കറ്റും നിറയ്ക്കാൻ ഒരു പരിധി വരെ കാരണമായെന്ന് പറയാം. 1845 - ൽ ഉരുളക്കിഴങ്ങ് കൃഷിയിൽ ഉണ്ടായ തകർച്ച മൂലം, ഒരു ലക്ഷത്തിൽപ്പരം ജനങ്ങളാണ് അന്ന് പട്ടിണിമൂലം മരണമടഞ്ഞത് എന്നത് കൂടി കൂട്ടിവായിക്കുമ്പോൾ, ഉരുളക്കിഴങ്ങ് ഇവിടുത്തെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം വലിയ സ്വാധീനമാണ് ഉളവാക്കിയിരിക്കുന്നത് എന്ന് കൂടുതൽ വ്യക്തമാകുകാ.


എന്നാൽ അയർലൻഡിലെ കൃഷിക്കാരുടെ ജീവിതനിലവാരത്തിന് യഥാർത്ഥ തകർച്ച നേരിട്ടത് 12-മാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് അധിനിവേശത്തോടെയായിരുന്നു.  ബ്രിട്ടന്റെയും, ബ്രിട്ടീഷ് രാജവംശത്തിന്റെയും 'ഫുഡ് ഫാക്ടറി' ആയിട്ടാണ് അയർലൻഡിനെ, ഇംഗ്ലീഷ്കാർ കണക്കാക്കി പോയിരുന്നത്. മാത്രമല്ലാ, ഐറീഷ് ജനതയെ, രണ്ടാംതരം പൗരന്മാരായി അവർ തരം തിരിക്കുകയും,  ഇവിടെ ഉല്പാദിപ്പിച്ചിരുന്നാ ധ്യാനവർഗ്ഗങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, മാംസം, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം, ഭീമമായ നികുതിയുടെയും, രാജഭരണത്തിന്റെ അധികാരത്തിന്റെയും പേരിൽ, ബ്രിട്ടനിലേക്ക് നിർലോഭം കടത്തിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. അയർലൻഡിലെ, കൃഷിക്കാരുടെ കുടുംബങ്ങളിൽ, സ്ത്രീകളും- കുട്ടികളും കൊടിയ ദാരിദ്യത്തിൽ കഴിയുമ്പോഴും, അവരുടെ അധ്വാനത്താൽ വിളയിച്ചിരുന്ന വിഭവങ്ങൾ, ബ്രിട്ടനിലേക്ക് കയറ്റി അയക്കാൻ അവർ നിർബന്ധിതരായി. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പണ്ട് കാലത്ത് കേരളത്തിൽ നിലനിന്നിരുന്നാ ജന്മി-കുടിയാൻ ബന്ധമായിരുന്നു,  ഈ രണ്ടു രാജ്യങ്ങളും തമ്മിൽ അന്ന് നിലനിന്നിരുന്നത്.  2018- ൽ പുറത്തിറങ്ങിയാ 'Black 47' -എന്നാ ഐറിഷ് സിനിമയിൽ, ഈ രംഗങ്ങൾ, പ്രശസ്‌ത സംവിധായകൻ ലാൻസ് ഡാലി മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.   പിന്നീട് ബ്രിട്ടനുമായി പൊട്ടിപ്പുറപ്പെട്ടാ ആംഗ്ലോ - ഐറിഷ് യുദ്ധം പതിറ്റാണ്ടുകളോളം നീണ്ട് നിന്നു, യുദ്ധത്തിൽ 2 മില്യനോളം ഐറീഷ് പൗരന്മാർക്ക്  ജീവൻ നഷ്ടമായി.  എന്നിരുന്നാലും, നൂറ്റാണ്ടുകൾ നീണ്ട് നിന്നാ യുദ്ധത്തിനും, സംഘർഷത്തിനും, 1921 ഡിസംബർ 6 മാം തീയതിയിൽ ഒപ്പ് വെച്ചാ, ആംഗ്ലോ - ഐറീഷ് കരാറിലൂടെ വിരാമമായി, അതോടുകൂടി അയർലഡിലെ കർഷകരുടെ സുവർണ കാലഘട്ടത്തിനും തുടക്കമായെന്നും പറയാം.


കാലം മാറി, കഥ മാറി. 2010-ലെ, The International Financial Service Center Dublin-  കണക്കുകൾ പ്രകാരം, അയർലൻഡിലെ പ്രധാനവരുമാന സ്രോതസിലെ, പ്രാഥമിക മേഖലയിൽ ഒന്നാമത് നിൽക്കുന്നതാണ് ഇവിടുത്തെ കാര്‍ഷികമേഖല. കൃഷിക്ക് ശേഷമോണ് ഖനനം, വ്യവസായം, ഫാർമസ്യൂട്ടിക്കൽ, മത്സ്യബന്ധനം തുടങ്ങിയാ മറ്റ് വരുമാന മേഖലകൾ കടന്ന് വരുന്നത്. കൂടാതെ, രാജ്യത്തിലെ GDP- യുടെ 2 ശതമാന വിഹിതവും വന്ന് ചേരുന്നത് വിവിധയിനം കാർഷികമേഖലയിലൂടെയാണ്. ഫുൾടൈം കൃഷിക്കാരായി ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്നാണ് , Agriland of Ireland- ന്റെ വെബ്‌സൈറ്റിൽ പറയുന്നത്, പാർട്ട് ടൈം കൃഷിക്കാരായി രണ്ട് ലക്ഷത്തിൽ  പരം ജനങ്ങളും ജോലി ചെയ്യുന്നു. അയർലൻഡിലെ ആകെയുള്ള ജനസംഖ്യ, 5.01 മില്യൺ  (Press Statement Population and Migration Estimates April 2021) മാത്രമാണെന്നാ കാര്യവും  കൂടി ഇവിടെ ഓർമിപ്പിക്കുന്നു.


അയർലൻഡിലെ ഒരു കൃഷിക്കാരന് ശരാശരി 80 ഏക്കർ ഭൂമിയുണ്ടെന്നാണ് Farm structure statical survey 2019 ലെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. നേരെമറിച്ച്, യൂറോപ്പ് യൂണിയൻ കീഴിലുള്ള മറ്റ് രാജ്യങ്ങളിലെ കൃഷിക്കാർക്ക് ശരാശരി 39 ഏക്കർ ഭൂമി മാത്രമേ ആളോഹരി സ്വന്തമായിട്ട് ഉള്ളൂ. അയർലൻഡിലെ മണ്ണിൽ, ബാർലി, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്,  ഗോതമ്പ്, ഓട്‌സ് തുടങ്ങിയവയാണ്  പ്രധാനവിളകൾ. കൂടാതെ, പഴവർഗങ്ങളിൽ സ്ട്രോബെറിയാണ് ഒന്നാം സ്ഥാനം കയ്യാളുന്നത്, അതിന്റെ പുറകിൽ യഥാക്രമം ആപ്പിൾ, ബ്ലൂബറി, റാസ്ബെറി, ഓറഞ്ച് തുടങ്ങിയവയും ഇവിടുത്തെ കൃഷിക്കാരുടെ പ്രധാനമായാ വരുമാനമാർഗങ്ങളാണ്‌.


മണ്ണിൽ പണിയെടുക്കുന്നാ കൃഷിക്കാരെ മാറ്റി നിർത്തിയാൽ, ഈ രാജ്യത്തിൽ കൂടുതൽ കൃഷിക്കാരും ജോലി ചെയ്യുന്നാ മറ്റൊരു പ്രധാന മേഖലയാണ് കന്നുകാലികൾ വളർത്തലും, അതിന്റ വിപണനവും. Central Statics Office 2020 -ലെ രേഖകൾ പ്രകാരം പത്തുലക്ഷത്തിൽ അധികം കന്നുകാലികളും,  ഒന്നര ലക്ഷത്തിലധികം ബീഫ്, പന്നി, കോഴി ഫാമുകളാണ്  അയർലൻഡിൽ സജീവമായി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്നാ മാംസത്തിന്റെ 90 ശതമാനവും, യുക്കെ, ഫ്രാൻസ്, ഹോളണ്ട്, ചൈന മുതലായ രാജ്യങ്ങളിലേക്കാണ് കൂടുതലായും കയറ്റുമതി ചെയ്യപ്പെടുന്നത്. Meat Industry Ireland (MII ) കണക്കുകൾ പ്രകാരം, 2019ലെ മാംസ കയറ്റുമതിയിലൂടെ മാത്രം, 4.9 ബില്യൺ യൂറോയാണ്  ഈ രാജ്യം നേടിയെടുത്തത്. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദന വരുമാനത്തോടാണ്, ഇവിടുത്തെ ഇറച്ചി ഉത്‌പാദനപ്രക്രിയയെയും, അതിൽ നിന്ന് ലഭിക്കുന്നാ വിദേശകറൻസിയെയും അയർലൻഡ് മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നത്.


കർഷകരെ മനമറിഞ്ഞ് സഹായിക്കുന്നാ അയർലൻഡ് സർക്കാരിന്റെ ഒട്ടുമിക്കാ പദ്ധതികളും, പ്രവർത്തനങ്ങളും വളരെയധികം ശ്ലാഘനീയമാണ്. Rural Environmental Protection Scheme (REPS) കീഴിലുള്ള 'Farm Assist' സ്‌കീം എന്നൊരു പദ്ധതി പ്രധാനമായും എടുത്ത് പറയേണ്ടത് ഒന്നാണ്. ഇതിൽ പ്രകാരം,  വരുമാനം കുറവുള്ള കൃഷിക്കാരെ പ്രത്യേകം കണ്ടെത്തി അവർക്ക് അവരുടെ ഭൂമിയിൽ കൂടുതൽ കൃഷി ഇറക്കുവാനും, നികുതി ഇളവ്, വളം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മിതമായ നിരക്കിൽ ആവശ്യാനുസരണം സർക്കാർ എത്തിച്ചു കൊടുക്കുന്നു. അതുപോലെ മറ്റൊന്നാണ്, കൃഷിമേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുവാനും, കൂടാതെ ഇപ്പോൾ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതമായ സാമ്പത്തിക ഭദ്രയ്ക്കും വേണ്ടി പാർലമെന്റിൽ പാസാക്കിയ The Common Agricultural Policy (CAP) എന്നൊരു നിയമം. ഇതിൽപ്രകാരം 40 വയസിന് മുകളിലുള്ള കർഷകരായ സ്ത്രീകൾക്ക് 60 ശതമാനവും, 40 വയസിൽ താഴെയുള്ളവർക്ക് 40 ശതമാനവും സർക്കാരിൽ നിന്ന് പ്രത്യേകം ഗ്രാന്റ് ലഭ്യമാകുന്നു. ഇതിന്റെ പ്രയോജനം വിവിധ കാർഷിക മേഖലകളിൽ ജോലി ചെയ്യുന്ന 70,000 പരം സ്ത്രീകൾക്കാണ് ലഭ്യമാകുക. കൂടാതെ, രാജ്യത്തിന്റെ പലഭാഗങ്ങളിലും തുറന്ന ചന്തകൾ, ഫാം ഫെസ്റ്റിവൽ, നൂതന കൃഷിരീതികൾ, അതിസാങ്കേതിക കൃഷിഉപകരണങ്ങൾക്ക് നികുതി ഇളവ്,
കാർഷിക രംഗത്തേക്ക്  ചെറുപ്പക്കാരെ കൂടുതൽ ആകർഷിക്കുവാനായി, യൂണിവേഴ്‌സിറ്റികളിൽ പ്രത്യേകം അഗ്രിക്കൾച്ചറൽ കോഴ്സുകൾ തുടങ്ങിയ വിവിധതരം പദ്ധതികൾ നടപ്പാക്കുന്നതിൽ, അയർലൻഡ് ഗവണ്മെന്റ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, അയർലൻഡിലെ കൂടുതൽ കാശുകാർ   ഏത് വിഭാഗത്തിൽപ്പെട്ടവർ ആണെന്ന് ചോദിച്ചാൽ, അതിവിടുത്തെ കൃഷിക്കാർ ആണെന്ന് നിസംശയം പറയാം. The Irish Times - പോയ വർഷം തിരഞ്ഞെടുത്താ, രാജ്യത്തിലെ 17 ശതകോടിശ്വരന്മാരിൽ 4 പേരും കൃഷിയും, കന്നുകാലി വിപണനുമായിട്ടുള്ള പശ്ചാത്തലത്തിൽ നിന്നുള്ളവർ ആയിരുന്നു. ബീഫ് കയറ്റുമതിയിലൂടെ രാജ്യത്തെ കോടീശ്വരന്മാരിൽ മുൻപന്തിയിൽ നിൽക്കുന്നാ, ABP Food Grop ഉടമസ്ഥനും, 2.46 ബില്യൻ സമ്പത്തിന് ഉടമയുമായ ലാറി ഗുഡ്മാൻ, യുക്കെയിലെ സഫോക്ക് കൗണ്ടി, എൽവേഡീൻ എസ്റ്റേറ്റിൽ മാത്രം  22,500 ഏക്കറിൽ ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ കൃഷിയുടെ ഉടമസ്‌ഥനും, കൂടാതെ അയർലൻഡിലെ പല കൗണ്ടികളിലും , വലിയ കൃഷി ഇടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കി  കോടികൾ കൊയ്യുന്നാ, നേഡ് ഗിന്നസ് തുടങ്ങിയവരൊക്കെ, അയർലൻഡിൽ മണ്ണിൽ പൊന്നുവിളയിച്ച് കാശുണ്ടാക്കിയവരിൽ ഉത്തമ ഉദാഹരണങ്ങളാണ്.


കണ്ണെത്താ ദൂരത്തോളം വിളഞ്ഞുകിടക്കുന്നാ ഗോതമ്പ്, ബാർലി വയലുകളും, പച്ചപുതഞ്ഞ കുന്നിൻ ചെരുവിലും, പുൽമേടുകളിലും അലസമായി അലഞ്ഞു നടക്കുന്നാ കന്നുകാലി- ചെമ്മരിയാടുകളും, ഓരോ ഗ്രാമത്തിലും സജീവമായി പ്രവർത്തിക്കുന്നാ ഒന്നിലധികം
ഡെയറി - ഇറച്ചി ഫാർമുകളും, കൃഷിക്കാരുടെ ആവശ്യത്തിൽ അവരോടൊപ്പം   ഉത്തരവാദിത്വബോധത്തോടെ നിൽക്കുന്നാ  ഗവർണ്മെന്റും, What is your job ? എന്ന് ചോദിക്കുമ്പോൾ, 'I am a farmer !' എന്ന് അഭിമാനത്തോടെ പറയുന്നാ തദ്ദേശവാസിയായ ഓരോ കൃഷിക്കാരനുമാണ്,
അയർലൻഡിലെ കൃഷിയുടെയും, ഈ നാട്ടിലെ ജീവിതരീതിയുടെയും, നേർക്കാഴ്ചയുടെ സാക്ഷ്യമാകുന്നത്.






Friday, August 6, 2021

ഈശോ !

'ഈശോ' 

"നിങ്ങൾ സ്വർഗ്ഗത്തിൽ ചെന്ന് യേശുക്രിസ്തുവിനെ കാണണം എന്ന് പറഞ്ഞാൽ, ദൂതന്മാർ ചോദിക്കും അത് ആരാണെന്ന് ?". 
 - മാർ ക്രിസോസ്റ്റം വലിയ തിരുമേനി. 

തിരുമേനിയുടെ പ്രസംഗത്തിൽ അദ്ദേഹം തുടർന്ന് പറയുന്നു..

എന്റെയൊരു വിചാരം, സ്വർഗ്ഗത്തിലെ ദൂതന്മാർ യേശുക്രിസ്തുവിനെ കുറിച്ച് കേട്ടിട്ടില്ലാ, കാരണം യേശുവിന് 'യേശുക്രിസ്തു' എന്നൊരു പേര് കിട്ടിയത് ഭൂമിയിൽ വച്ചാണ്. സ്വർഗത്തിൽ യേശുക്രിസ്തുവിന്റെ പേര് എന്താണെന്ന് നമ്മൾക്ക് ആർക്കും അറിയാൻ പാടില്ലാ...

മറിയവും, യൗസേപ്പും തങ്ങൾക്ക് ഉണ്ടായ കുഞ്ഞിന്, യേശു എന്നാ പേരിടുന്നതിന് മുൻപ് വരെ, അങ്ങനെ ഒരു പേര് ഭൂമിയിൽ ഇല്ലായിരുന്നു...

അത് കൊണ്ട്, നിങ്ങളിൽ ആരെങ്കിലും ഇപ്പോൾ സ്വർഗ്ഗത്തിൽ പോയാൽ, അവിടെ ചെന്ന് യേശുക്രിസ്തുവിനെ കാണണം എന്ന് പറഞ്ഞാൽ അവർ ചോദിക്കും, അയാൾ ആരാണെന്ന് ? 

ഇപ്പോൾ എന്റെ പേര് ക്രിസോസ്റ്റം എന്നാണ്, മുൻപ് എന്റെ പേര് ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. എന്റെ അപ്പച്ചന്റെ പേര് ഉമ്മനെന്നായിരുന്നു. അപ്പോൾ ഞാൻ ബിഷപ്പ് ആയപ്പോൾ  എന്റെ കൂടെ പഠിച്ചാ ഒരു ഹിന്ദു സ്നേഹിതൻ, മറ്റൊരു ഹിന്ദു സ്നേഹിതനോട് പറഞ്ഞു,
 "എടാ,  മാർത്തോമ്മയിലെ ഇപ്പോഴത്തെ മൂന്ന്  ബിഷപ്പ്മാർ ഉണ്ടല്ലോ, അതിൽ ഒരാൾ നമ്മുടെ കൂടെ പഠിച്ചാ ക്രിസോസ്റ്റം എന്ന് വിളിക്കുന്നാ ഒരു ബിഷപ്പ് ഉണ്ട്". 

അപ്പോൾ മറ്റേ സ്നേഹിതൻ പറഞ്ഞു, " നീ എന്ത് മണ്ടത്തരമാണ് പറയുന്നത് ? ഞാൻ ഇപ്പോഴാ ഈ ക്രിസോസ്റ്റം എന്നൊരു പേര് കേൾക്കുന്നത് തന്നെ, ഞാൻ മുൻപ് ഈ പേര് കേട്ടിട്ടില്ലല്ലോ, നമ്മളുടെ കൂടെ പഠിച്ചത് ആണെങ്കിൽ ഞാൻ അറിയില്ലേ അയാളെ ?". 

ഉടനെ ആദ്യത്തെ സ്നേഹിതൻ പറഞ്ഞു,
" എടാ, അവന്റെ ശരിക്കും പേര്, ഫിലിപ്പ് ഉമ്മനെന്നാ..! "

അത് കേട്ടപാടെ രണ്ടാമത്തവൻ;
" ആഹാ.. ഫിലിപ്പ് ഉമ്മനോ, എടാ ഞങ്ങൾ അടുത്തടുത്ത് ആണല്ലോ പണ്ട് സ്‌കൂളിൽ  ഇരുന്നത്.." 

തിരുമേനി തുടരുന്നു,
"അപ്പോൾ, അവൻ ഫിലിപ്പ് ഉമ്മനെ അറിയും, ക്രിസോസ്റ്റം എന്ന് പറഞ്ഞാൽ അറിയത്തല്ലാ, അതുകൊണ്ട് ഞാൻ പറയും, യേശുക്രിസ്തുവിനെ സ്വർഗ്ഗത്തിൽ ആ പേരിൽ അറിയുമോ ഇല്ലയോ എന്ന് എനിക്ക് അറിയാൻ പാടില്ലാ..!"

യേശുവിന്റെ പ്രവർത്തനമൊക്കെ ഭൂമിയിൽ ആയിരുന്നു. 
യേശുക്രിസ്തു ജനിച്ചത്‌, ഭൂമിയിൽ..
യേശുക്രിസ്തു ജീവിച്ചത്, ഭൂമിയിൽ..
യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത്, ഭൂമിയിൽ..
യേശുക്രിസ്തു ഉയർത്തെഴുന്നേറ്റത്, ഭൂമിയിൽ..
യേശുക്രിസ്തു ഇനിയും വരാൻ പോകുന്നത്, ഭൂമിയിൽ..
അപ്പോൾ ഇവിടെ ഉളളൂ ജോലി, അവിടെ എന്നാ ചെയ്യുന്നതെന്ന് നമ്മൾക്ക് ആർക്കും അറിയാൻ പാടില്ലാ..! 
അത് കൊണ്ട് ഈ ലോകം എന്താണ് പറയുന്നതെന്ന് നമ്മൾ അറിയണം, നമ്മുടെ ചുറ്റുപാടുകളെ നമ്മൾ അറിയണം, നമ്മൾ സ്വർഗ്ഗം മാത്രം അറിഞ്ഞു കൊണ്ടിരുന്നാൽ ഒക്കുകേല്ലാ..
തിരുമേനി പറഞ്ഞു നിർത്തുന്നു.



പ്രസംഗത്തിന്റെ പൂർണരൂപം ലിങ്ക് -

https://youtu.be/yGxztz6eq-8

വാൽകഷ്ണം : വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ, ഇടുക്കി രൂപതയുടെ കീഴിലുള്ളൊരു പള്ളിയിൽ  ചെന്നപ്പോൾ, അവിടെ പള്ളിയ്ക്ക് അകത്ത് സ്ഥാപിച്ചിരിക്കുന്നാ  'പാഷൻ ഓഫ് ക്രൈസ്റ്റിലെ' ഈശോയുടെ (ഹോളിവുഡ് നടൻ ജിം കാവൈയ്‌സെല്ലിൻ) ചിത്രത്തിന് മുൻപിൽ ഒരു അമ്മച്ചി, മെഴുകുതിരി കത്തിച്ചു പിടിച്ചു ഭക്തിനിർഭരമായി പ്രാർത്ഥിക്കുന്നത് കണ്ടു. ഈശോയുടെ ചിത്രം പ്രതീകാത്മകമായിരിക്കാം, പക്ഷേ അതൊരു ഹോളിവുഡ് നടൻ മേക്കപ്പ് ഇട്ടിരിക്കുന്നതാണെന്നാ ബോധം, ആ ചിത്രം,  പള്ളിയ്ക്ക് അകത്ത് സ്ഥാപിച്ചവർക്ക് ഉണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ കുറേക്കൂടി നന്നായേനെ. മലയാളത്തിലെ പ്രസിദ്ധമായ സ്നാപക യോഹന്നാൻ സിനിമയിൽ, സ്നാപക യോഹന്നാനായി വേഷമിട്ടത്,  ശ്രീ. ജോസ് പ്രകാശാണ്. എന്നോർത്ത് അദ്ദേഹത്തിന്റെ ചിത്രം ആരെങ്കിലും, ഇതുപോലെ......! 

കണ്ണടകൾ മാറ്റണം, കാഴ്ചകൾ മങ്ങുന്നു,  മനസിന്റെയും, ചിന്തകളുടെയും.. 







Saturday, June 19, 2021

ദേശീയ വായനദിനം

കേരള ജനതയെ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചുയർത്തി വായനയിൽ വസന്തം വിരിയിച്ച അതുല്യ പ്രതിഭയായിരുന്നു പുതുവാളിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കർ. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച അദ്ദേഹം സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകനും ആയിരുന്നു. പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 അദ്ദേഹത്തോടുള്ള ആദരസൂചകമായി 1996 മുതൽ ഇന്ത്യയിൽ ഈ ദിനം വായനാദിനമായി ആചരിച്ച് വരുന്നു. 

ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. എൽ.പി.സ്കൂൾ അദ്ധ്യാപകനായിരുന്നു.

ഗ്രന്ഥശാലകൾ ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഉണ്ടാവരുത് എന്ന് സ്വപ്നം കണ്ട പി.എൻ.തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി രാപ്പകലില്ലാതെ അധ്വാനിച്ചു. വീടുകൾതോറും കയറി പുസ്തകങ്ങൾ ശേഖരിച്ച് 1926-ൽ ജന്മനാട്ടിൽ 'സനാതനധർമ്മം' എന്ന വായനശാല സ്ഥാപിച്ചു. വർത്തമാനപത്രങ്ങൾ ചുരുക്കമായിരുന്നു അക്കാലത്ത് ഗ്രാമീണ ചായക്കടകളിൽ പത്രം വായിക്കാൻ എത്തുന്ന സാധാരണക്കാർക്ക് ആശ്വാസ കേന്ദ്രമായി സനാതനധർമം വായനശാല മാറി. നാട്ടു വെളിച്ചത്തിന്റെ ഇത്തിരി വെട്ടത്തിൽ തുടങ്ങിയ ഗ്രന്ഥശാലകളെല്ലാം പിന്നീട് നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളായി വളർന്നു. 


വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യവുമായി 1970 നവംമ്പർ, ഡിസംബർ മാസങ്ങളിലായി തിരുവനന്തപുരം പാറശാല മുതൽ കാസർഗോഡ് വരെ പി.എൻ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ തന്നെ പ്രധാന ഏടുകളിൽ ഒന്നായിരുന്നു. 

സ്വാതന്ത്ര്യ സമര സേനാനിയും സാംസ്കാരിക പ്രവർത്തകനുമായ കെ. കുഞ്ചുപ്പിളയേയും, കുറച്ച് ചെറുപ്പക്കാരെയും സംഘടിപ്പിച്ച് കൊണ്ട് 1947- ൽ പി.കെ വിലാസം വായനശാലയ്ക്ക് പി.എൻ.പണിക്കർ രൂപം നല്കി. സ്ഥാപക സെക്രട്ടറിയായും പി.എൻ. പണിക്കർ തന്നെയാണ് ചുമതല വഹിച്ചത്. തുടർന്ന് പണിക്കർ തുടർച്ചയായി 32 വർഷത്തോളം ആ സ്ഥാനത്ത് തുടർന്നു. 1971-ൽ ഗ്രന്ഥശാലാ സംഘത്തിന്റെ ഭരണച്ചുമതല സർക്കാർ ഏറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി ചെയർമാനും, സെക്രട്ടറി പണിക്കരുമായി ഒരു കൺട്രോൾ ബോർഡ് നിലവിൽ വന്നു. പിന്നീട് പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ പണിക്കർക്ക് പുറത്ത് പോകേണ്ടി വന്നു. ഗ്രന്ഥശാല സംഘത്തിന്റെ ഭാഗമായി ആരംഭിച്ചിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിന് ആക്കം കൊടുക്കുവാൻ പി.എൻ പണിക്കർ കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി (കാൻഫെഡ്) രൂപീകരിച്ചു. 

1995 ജൂൺ 19-ന് രോഗബാധിതനായി തിരുവനന്തപുരത്തു വെച്ച് പണിക്കർ അന്തരിച്ചു. അദ്ദേഹത്തോട്ടുള്ള ആദരസൂചകമായി 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിച്ചു വരുന്നു. 2004 -ൽ രാജ്യം പി.എൻ.പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ൽ കേരളത്തിന്റെ വായനാദിനമായ ആയ ജൂൺ 19, ദേശീയ വായനാദിനമായി പ്രഖ്യാപിക്കുകയുണ്ടായി. തുടർന്നുള്ള ഒരു മാസക്കാലം ദേശീയവായനാ മാസമായും ഇപ്പോൾ ആചരിച്ച് വരുന്നു. 

Saturday, February 13, 2021

Who was valentine ? ആരായിരുന്നു വാലന്റൈൻ ?

ഒരു പുഷ്പം മാത്രമെന്‍ 
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍.."

ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്.
കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്, 
പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു.  പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള  കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിഷിച്ചിരുന്നാ 'വാലന്‍റൈൻസ് ഡേ'യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള  സ്വീകാര്യതാ കഴിഞ്ഞ നൂറ്റാണ്ട് മുതൽ കൈവന്നത്.  'മല്ലു ലവ് ബേർഡ്‌സ്'കൾക്കിടയിൽ, സ്നേഹത്തിന്റെ ആവിഷ്‌കാരം, ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ ഈ ദിവസത്തിന് കഴിഞ്ഞുവെന്നത്, സംശയം ഇല്ലാത്ത കാര്യമാണ്.

വർഷമെമ്പാടും ലോകമുഴുവനുമുള്ള  പ്രണയികള്‍, ഫെബ്രുവരി പതിനാലിന്, പുഷ്പ്പങ്ങളും, ആശംസാ കാർഡുകളും,  സമ്മാനങ്ങളും പരസ്പരം കൈമാറുന്നു. എന്നാൽ, ഇതെല്ലാം ചെയ്യുന്നതാകട്ടെ  വാലന്‍റൈന്‍ എന്നൊരു വിശുദ്ധന്‍ പേരിലും !.
ആരാണ്  വാലന്‍റൈന്‍ എന്നാ ക്രിസ്ത്യൻ സഭയിലെ ഈ വിശുദ്ധൻ ?
എന്തിനാണ് ഇദ്ദേഹത്തിന്റെ പേരിൽ ലോകമൊട്ടുക്കെ പ്രണയിതാക്കൾ പ്രണയദിനം ആഘോഷിക്കുന്നത്?

‌ഇതിന്റെ ചരിത്രമൊന്ന് അൽപ്പം പരിശോധിച്ചാൽ, ലഭ്യമായ കണക്ക് പ്രകാരം AD മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നാ ഒരു പുരോഹിതനായിരുന്നു വാലന്‍റൈന്‍ എന്നാണ് ചരിത്രത്തിൽ പറയുന്നത്. (എന്നാൽ, അദ്ദേഹം വെറുമൊരു പുരോഹിതൻ അല്ലാ എന്നും, കത്തോലിക്കാ സഭയിലെ ബിഷപ്പ് ആയിരുന്നുവെന്നും മറിച്ചൊരു വാദമുണ്ട്).
‌അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്നപടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. ചക്രവർത്തിയുടെ കർക്കശ നിയമത്താൽ നിസ്സംഗതരായ പ്രണയിതാക്കളുടെ വിവാഹം, രഹസ്യമായി  വാലന്‍റൈൻ നടത്തി കൊടുത്തു. ഒടുവിൽ ചാരമാരുടെ സൂചനകൾ വഴി ഈ കാര്യം മനസിലാക്കിയ ചക്രവര്‍ത്തി വാലന്‍റൈനെ പിടികൂടുകയും, മരണശിക്ഷക്ക് വിധിക്കുകയും ചെയ്തു.
‌മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നാ വാലന്‍റൈനെ, ജയിൽ സൂക്ഷിപ്പുകാരന്റെ, അന്ധയായ മകൾ സ്ഥിരമായി സന്ദർശിക്കുമായിരുന്നത്രേ.
‌അങ്ങനെയിരിക്കെ, വാലന്‍റൈൻന്റെ പ്രാർത്ഥനയുടെ ഫലമായി അവൾക്ക് കാഴ്ച്ച ലഭിച്ചുവെന്നും, പിന്നീട്,  തനിക്ക് കാഴ്ച്ച ലഭിക്കാൻ കാരണമായ ആ യുവാവിന്റെ മേൽ അവൾ അനുരാഗപരവശയായി തീർന്നുവെന്നും പറയപ്പെടുന്നു. എന്നാൽ, ഒരു പുരോഹിതന്റെ ചട്ടക്കൂടിൽ നിന്നതിനാൽ അദ്ദേഹം തിരിച്ചു മറുപടിയൊന്നും പറഞ്ഞിരുന്നില്ലാ. അവസാനം മരണശിക്ഷാ ദിവസമായ ഫെബ്രുവരി 14- മാം തീയതി തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപായി, വാലന്‍റൈന്‍,  തന്നെ പ്രണയിച്ചാ അവളുടെ കയ്യിൽ,
‌വിടവാങ്ങല്‍ കുറിപ്പായി ഒരു സന്ദേശം എഴുതി കൊടുത്തു, അതിൽ അദ്ദേഹം ഇത്ര മാത്രം എഴുതി - " From Your Valentine." ആ വരികൾക്കിടയിൽ അദ്ദേഹം അവളോട് പറയാതെ പറഞ്ഞത്, നിഷ്കളങ്കമായ
‌സ്നേഹമായിരുന്നോ അതോ വെറും സൗഹൃദമായിരുന്നോ എന്നത്, ഇന്നും വെളിപ്പെടാത്ത ഒരു സമസ്യയാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകൾക്ക് ശേഷവും, പ്രണയിതാക്കൾ ഇന്നേ ദിവസം,  തന്റെ  കമിതാവിന് ആശംസിക്കുന്നാ കാർഡിൽ 'From Your Valentine' എന്നും കൂടി എഴുതി ചേർക്കുന്നു.


‌തുടർന്ന്, AD 496 ൽ അന്നത്തെ മാർപാപ്പയായിരുന്നു പോപ്പ് ഗാലസീസ്, 
‌വാലന്‍റൈനെ കത്തോലിക്കാസഭയിലെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട്  വർഷങ്ങൾക്ക് ശേഷം, 1835- ൽ ഐറിഷ് കാരമേൽറ്റ് സഭാംഗവും, പുരോഹിതനുമായിരുന്നാ ഫാദർ ജോൺ സ്പ്രാർട്ട്, അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്റെ അനുവാദത്തോടെ, വാലന്‍റൈനെ അടക്കം ചെയ്തിരുന്ന കല്ലറ പൊളിക്കുകയും,
ഭൗതികാവശിഷ്‌ടങ്ങൾ അയർലൻഡിലേക്ക് കൊണ്ടു വരുകയും ചെയ്തു. ഇന്ന്, അദ്ദേഹത്തിന്റെ ശേഷിപ്പുകൾ ഡബ്ലിനിലെ 'Whitefriar Church' -ൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി തുറന്ന് വെച്ചിരിക്കുന്നു.

ഈ കാലഘട്ടത്തിൽ, ക്രിസ്തുമസും, ന്യൂ ഇയറും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഫെബ്രുവരി 14. കോവിഡിന്റെ ഈ പിരിമുറക്കാ സമയത്തിലും ബില്യൺ ഡോളറിന്റെ കച്ചവടമാണ്, ആശംസാ കാർഡായും, പൂക്കളായും, വിവിധ രൂപത്തിലുള്ള സമ്മാനങ്ങളായും ലോകമെമ്പാടുമുള്ള കച്ചവട കമ്പോളങ്ങളിൽ അരങ്ങേറുന്നത്.  എല്ലാം, നടക്കുന്നത് ആകട്ടെ അവന്റെ പേരിലും " From your valentine".

Saturday, February 6, 2021

World Cancer Day

February 4 -2016 , World Cancer Day 
............................................................
'നാശം പിടിച്ച മഴ..!'  കാറിന്‍റെ മുൻ  ഗ്ലാസിൽ പറ്റിപിടിച്ച മഴത്തുള്ളികൾ  ഇടംകയ്യാൽ തൂത്തുകളയുന്നതിന്നിടയിൽ  അയാൾ പിറുപിറുത്തു.  ഡബ്ലിനിലെ ട്രാഫിക്‌ അതിന്‍റെ മൂര്ധന്യത്തിൽ  എത്തുന്നത്‌ വൈകുന്നേരങ്ങളിലാണ്, സമയം അഞ്ചു മണിയാകുന്നു,  ഫ്ലവർ  ഷോപ്പ് അടക്കുന്നതിനു മുൻപ് അവിടെ  എത്തിച്ചേരണ്ണം, വീണ്ടും വീണ്ടും അയാള്‍ വാച്ചിലേക്ക് നോക്കി.

നാളെയാണ് അമ്മയുടെ പിറന്നാൾ ദിവസം, ഇന്നെങ്കിലും പൂക്കൾ   മേടിച്ചു കൊറിയർ ചെയ്യ്താലേ , നാളെയെങ്കിലും വീട്ടിൽ ചെന്നെത്തുകയുള്ളൂ.  യഥാര്‍ത്ഥത്തിൽ  ഇന്നലെ തന്നെ ചെയ്യേണ്ട കാര്യമായിരുന്നു, പക്ഷെ ഓഫീസിലെ തിരക്കും ,പിന്നെ കാലം തെറ്റി പെയ്യുന്ന മഴയും, അതു നീട്ടിവെച്ചുകളഞ്ഞു.  പണ്ടാരോ പറഞ്ഞത് പോലെ,  ഐറിഷ് കാലാവസ്ഥയും, ഐറിഷ്കാരി പെണ്ണുങ്ങളും ഏതാണ്ട് ഒരുപോലെയാണ്
പോലെയാണ്. രണ്ടിനെയും പൂർണ്ണമായും അത്രയ്ക്ക് അങ്ങ് വിശ്വസിക്കാൻ സാധിക്കില്ല , എപ്പോൾ വേണമെങ്കിലും സ്വഭാവം മാറ്റി കളയും. 

ഒരു പക്ഷെ അമ്മ, നാളെ എന്റെ പ്രതീക്ഷിക്കുമായിരിക്കും.  മം... സാരമില്ല, അടുത്ത ആഴ്‌ചയല്ലേ ,അമ്മയുടെ രണ്ടാമത്തെ 'കീമോ തെറാപ്പി'  ആ സമയം  എന്താണെങ്കിലും ഹോസ്പിറ്റലിൽ  കൊണ്ടു പോകണം, അപ്പോൾ  പോകാം, മാത്രമല്ല ഡബ്ലിനിൽ നിന്ന് അവിടെ വരെ  ഇരുനൂറു  മൈൽ  മുകളിലുണ്ട് , കാറിന് പെട്രോൾ അടിക്കണമെങ്കിൽ  തന്നെ നല്ല ഒരു തുക ചിലവാക്കേണ്ടി വരും.
 
വിടർന്ന  കണ്ണുകളോട് കൂടിയ സുന്ദരിയായ ചെറുപ്പകാരിയായിരുന്നു ഫ്ലവർ ഷോപ്പിൽ നിന്നിരുന്നത്, ഏറ്റവും വില കൂടിയ പ്ലാസ്റ്റിക്‌ പൂക്കൾ വേണമെന്നു പറഞ്ഞപ്പോൾ ,കുസൃതി 
നിറഞ്ഞ ചിരിയോടെ അവൾ ചോദിച്ചു.

 "ആർക്കു വേണ്ടിയാണ് സാർ, കാമുകിക്ക് ആണോ ? "

 കാമുകിക്ക് ആരെങ്കിലും പ്ലാസ്റ്റിക്‌ പൂക്കൾ കൊടുക്കുമോ കുട്ടിയെന്ന് ,മനസ്സിൽ  പറഞ്ഞുകൊണ്ട് ബർത്ത് ഡേ കാർഡുകൾ   വച്ചിരിക്കുന്ന വിഭാഗത്തിലേക്കു തിരിഞ്ഞു. 
ഫ്ലവർ ഷോപ്പിലെ മൂലക്കുള്ള ബെഞ്ചിൽ  എട്ടോ പത്തോ വയസുള്ള ഒരു ബാലൻ  ഇരുന്നു ചില്ലറ പൈസ എണ്ണുന്നത് അയാൾ  വന്നപ്പോഴേ ശ്രദ്ധിച്ചിരുന്നു. കാർഡ്  തിരഞ്ഞെടുത്തു തിരിച്ചുവന്നപ്പോഴും അവൻ  അവിടെ തന്നെയിരുന്നു കയ്യിലേ പൈസ എണ്ണുന്നു. തെല്ലുനിറഞ്ഞ  ജിജ്ഞാസയോടെ അയാൾ  ചോദിച്ചു.

 "എന്താണ് മോൻ  എണ്ണുന്നത്, കാശ് എവിടെയെങ്കിലും    നഷ്ടപ്പെട്ടു പോയോ ?"

കയ്യിലെ ചിലറ പൈസയിൽ   നിന്ന് കണ്ണുകളെടുക്കാതെ അവൻ  പറഞ്ഞു.
"എന്‍റെ അമ്മയ്ക്ക് റോസാപൂക്കൾ  മേടിക്കാൻ  എന്‍റെ കയ്യിൽ  പൈസ തികയില്ല , അഞ്ച് യൂറോയാണ് റോസാപൂക്കൾക്ക്, എന്‍റെ കയ്യില്‍ അത്രയും പൈസ  ഇല്ല..!"
 സഹതാപത്തോടെ അയാൾ  പറഞ്ഞു, "എന്‍റെ കൂടെ വരൂ ,ഞാൻ   വാങ്ങിത്തരാം". 

പൂക്കൾ മേടിച്ചു കൊടുത്തതിനു ശേഷം അയാൾ  ചോദിച്ചു, "എവിടെയാണ് മോന്‍റെ വീട് ഞാൻ അവിടെ കൊണ്ടു  ചെന്നുവിടാം, കാരണം പുറത്ത് നല്ല മഴയാണ് ." 

പ്ലാസ്റ്റിക്‌ പൂക്കളും,ബർത്ത് ഡേ   കാർഡുകളും   പാർസൽ  ചെയ്യാൻ,  കടയിലെ ചെറുപ്പക്കാരിയോടു പറഞ്ഞതിനു  ശേഷം അയാൾ  ബാലന്‍റെ കൂടെ കാറിൽ  കയറി. ഏകദേശം ഒരു മൈൽ  കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, 
"ഇവിടെ നിറുത്തിയാൽ  മതി, ഇവിടെയാണ് അമ്മയുള്ളത്".

 മഴത്തുള്ളികൾ ഇറ്റിട്ട് വീഴുന്ന പാതി തുറന്ന കാറിന്റെ ഗ്ലാസിലൂടെ അയാൾ  കണ്ടു ,ആ കുട്ടി കയ്യിലെ റോസാപൂക്കളുമായി, സെൻറ്റ്. ഫ്രാൻസീസ്‌ കത്തീഡ്രൽ ശിമിത്തേരിയുടെ കൽപടവുകൾ കയറിപ്പോകുന്നത്‌.

ഭാരിച്ച മനസും, ശരീരവുമായി അയാൾ ഫ്ലവർ  ഷോപ്പിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പറഞ്ഞു. 
"സാർ, താങ്കൾ  പറഞ്ഞതുപോലെ, പൂക്കളും ,കാർഡുകളും ഞാൻ പായ്ക്ക് ചെയ്തു വെച്ചിട്ടുണ്ട്,  അഡ്രസ്‌ പറയുമായിരുന്നുവെങ്കിൽ ,ഞാൻ തന്നെ എഴുതിതരാം".  
കണ്ണുകളിൽ  നിറഞ്ഞ സന്തോഷത്തോടെ അയാൾ  പറഞ്ഞു  "നന്ദി ,നിങ്ങളുടെ സഹായത്തിനു, ഈ ഓർഡർ ഞാൻ  ക്യാൻസൽ  ചെയ്തിരിക്കുന്നു, പകരം എനിക്ക് വേണ്ടത്  ഏറ്റവും ഫ്രെഷായ പുതിയ റോസാപ്പൂക്കളാണ്, ഒരു കാര്യം കൂടി,  
എവിടെയാണ് ഏറ്റവും അടുത്ത പെട്രോള്‍ പമ്പ്‌ ?". 

Tuesday, January 12, 2021

ജനുവരി ഒരു ഓർമ്മ; നന്ദിത !


ജനുവരി ഒരു ഓർമ്മ; നന്ദിത

നന്ദിത ( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17) 

മലയാള ഭാഷക്കും, സാഹിത്യത്തിനും കാവലാളായി മാറിയ, പ്രശസ്ത കവയിത്രി സുഗത കുമാരിയുടെയും, കവി അനില്‍ പനച്ചൂരാന്റെയും അകാല വിയോഗത്തിനാണ്, മലയാളികൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ മൂകസാക്ഷികളായത്. ഈ മഹത് വ്യക്തികൾ ജീവിച്ചിരുന്നപ്പോൾ, കവിതകളിലൂടെ സാഹിത്യത്തെ ഉപാസിക്കുകയും, പ്രവൃത്തികളിലൂടെ മനുഷ്യത്വത്തെ മുറുകെപിടിക്കുകയും ചെയ്തിരുന്നാ, അസാധാരണ വ്യക്തിത്വത്തിന് ഉടമകളായിരുന്നു. എന്നാൽ, ജീവിച്ചിരുന്നാ കാലമത്രയും ആരോരും അറിയാതെ, ഒരു സാധാപെൺകുട്ടിയായി ജീവിക്കുകയും, പിന്നീട് മരണശേഷം മലയാളസാഹിത്യം വാനോളം വാഴ്ത്തിയ ഒരു കവയത്രിയുടെ 21-മാം ചരമവാർഷികമാണ് ഈ മാസം പതിനേഴാം തീയതി, അവളുടെ പേരാണ് നന്ദിത !.

നന്ദിത, അവൾ ഒരു ചിത്രശലഭമായിരുന്നു. പലവർണങ്ങൾ ചിറകിൽ ഒളിപ്പിച്ച ചിത്രശലഭം. പക്ഷേ, ആ വർണ്ണങ്ങൾ ഒന്നിൽ മരണത്തിന്റെ കറുപ്പും ഉണ്ടായിരുന്നത് അധികമാർക്കും അറിയില്ലായിരുന്നു. നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന്‍ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില്‍ സൂക്ഷിച്ച പ്രണയമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും, അങ്ങനെ പലതും ബാക്കി വെച്ച്, ഇരുട്ടിന്റെ മറവിലേക്ക് ആ ചിത്രശലഭം തന്റെ തൂലികയുമായി പറന്നുപോയി.

മനുഷ്യജീവിതത്തോട് ഇത്രയേറെ പ്രണയമുണ്ടായിരുന്നാ നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് മരണത്തെ പ്രണയിച്ചു തുടങ്ങിയതെന്ന് അവളുടെ വീട്ടുകാർക്കോ, സുഹൃത്തുകള്‍ക്കോ അറിയില്ലാ. അതോ, ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട്, മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് പ്രണയിക്കുകയായിരുന്നോ? 

1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് നന്ദിതയുടെ ജനനം. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ് , ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മികവ് പുലര്‍ത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 

ജനുവരി പതിനേഴാം തീയതി രാത്രി, പതിവുപോലെ അത്താഴവും കഴിഞ്ഞ്,
 കിടക്കാന്‍ പോകുന്നതിനു മുന്‍പ് അമ്മയോടു നന്ദിത പറഞ്ഞു: ' അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം'. എന്നാൽ, ആ ഫോണ്‍ കോള്‍ വന്നതായി ആ വീട്ടിൽ ആരും കേട്ടില്ലാ !. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയില്‍ സാരിത്തുമ്പില്‍ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു.

മരണശേഷം വളരെ നാളുകൾ കഴിഞ്ഞാണ്, ഒരു ഡയറിയില്‍ ആരേയും കാണിക്കാതെ നന്ദിത കുറിച്ചിട്ടിരുന്ന കവിതകള്‍ അച്ഛനും അമ്മയും കണ്ടത്. ആ കവിതകൾ അവർ ഡോ.എം.എം.ബഷീറിനെ കാണിച്ചു. അദ്ദേഹം മുന്‍കൈയെടുത്താണ് 'നന്ദിതയുടെ കവിതകള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

ചോരകിനിയുന്നാ പ്രണയവും, മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. ഇന്നും, കേരളത്തിലെ പല കോളേജ് വരാന്തകളിലെ ചുവരുകളില്‍ കോറിയിട്ട വരികളില്‍, മിക്കതും നന്ദിതയുടേതാണ്. പ്രണയിക്കുവാനായി ലേഖനങ്ങളിൽ പലരും ഇന്ന് എഴുതുന്നാ അക്ഷരങ്ങൾ, അവളിൽ നിന്ന് കടം കൊണ്ടവയാണ്. ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ്, വാട്സ്ആപ് തുടങ്ങിയ മീഡിയകളിൽ നന്ദിതയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കടലാസുകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ ഇപ്പോഴും നന്ദിതയെ ഓര്‍ക്കുന്നു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷവും, അതേ തീക്ഷ്ണതയില്‍ നിലകൊളളുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസിലാകുന്നത്.

പ്രണയത്തിനും മരണത്തിനും അതിമനോഹരമായ കാവ്യഭാഷ നല്‍കിയ കവയിത്രിയായിരുന്നു നന്ദിത. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുറിപ്പുകള്‍ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, ഇങ്ങനെയൊക്കെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓര്‍ക്കുന്നത്. അതിനാൽ, എല്ലാ വര്‍ഷവും മുടങ്ങാതെ കോളേജില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ ചരമവാര്‍ഷികം അവർ ആചരിക്കുന്നു.

 കണ്ണില്‍ അസാധാരണമായ തിളക്കവും ആകർഷണീയമായ സൗന്ദര്യമുണ്ടായിരുന്നു നന്ദിതയ്ക്ക്. എന്നിട്ടും, അവളുടെ കവിതകളുടെ സ്ഥായീ ഭാവം വിഷാദമായിരുന്നു. സില്‍വ്യാ പ്ലാത്ത്, വെര്‍ജീനിയ വൂള്‍ഫ്, ആന്‍ സെക്റ്റണ്‍, ഇങ്ങനെ നീണ്ടുപോകുന്ന ആത്മഹത്യചെയ്ത എഴുത്തുകാരികളുടെ നിരയില്‍ നന്ദിതയുടെ പേരും ചേര്‍ക്കപ്പെട്ടു. ഏറെ പ്രിയപ്പെട്ട കവിത തന്നെയാണ് തന്റെ വിഷാദത്തിന് ചിറക് നല്‍കാന്‍ ആ ചിത്രശലഭം തിരഞ്ഞെടുത്തതും. അല്ലങ്കിൽ ഒരുപക്ഷേ, കവിതയുടെ മായാ ലോകത്ത് സ്വയം അലിഞ്ഞുതീരാൻ അവൾ കൊതിച്ചിരുന്നേക്കാം.

നന്ദിത തന്റെ കവിതകളിൽ കണ്ടത് മരണത്തിന്റെ വേരുകളായിരുന്നു . 1989-ല്‍ നന്ദിത എഴുതിയ ഒരു കവിത ഇങ്ങനെ;

' പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം

എന്തിനെന്നെ വിലക്കുന്നു...

വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ 

പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്

എനിക്ക് രക്ഷപ്പെടണം

ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും 

മൂളിപ്പറക്കുന്ന കൊതുുകുകളെയും തട്ടിമാറ്റി

ഞാന്‍ യാത്രയാരംഭിക്കട്ടെ...

എന്റേ വേരുകള്‍ തേടി.'

അതീവലളിതമായ ഭാഷയും സങ്കീര്‍ണ്ണമായ ആശയങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീര്‍ക്കുന്നത്. എന്തു കൊണ്ടാണ് നന്ദിത മരണമെന്നാ ലോകത്തെ സ്വപ്നം കണ്ടിരുന്നുവെന്നത്  ഇപ്പോഴും വ്യക്തമല്ല. ഈ ലോകത്തെ ഒരു തടവറയായാണോ നന്ദിത കണ്ടിരുന്നത്? തന്റെ ചിന്തകളുടെ തടവുകാരിയായിരുന്നു നന്ദിത.

' നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും

നിന്റെ നിര്‍വ്വികാരതയില്‍ ഞാന്‍ തളരുന്നതും

എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു.

എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു 

പക്ഷേ...

ഞാന്‍ തടവുകാരിയായിരുന്നു

എന്റെ ചിന്തകളുടെ;' -(1989)

കോഴിക്കോട് ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ നന്ദിത കുറിച്ചിട്ട വരികള്‍ ഇങ്ങനെയായിരുന്നു ;

'എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു

അന്ന്...ഇളം നീല വരകളുളള വെളുത്ത കടലാസ്സില്‍ 

നിന്റെ ചിന്തകള്‍ പോറി വരച്ച്

എനിക്ക് നീ ജന്മസമ്മാനം തന്നു. 

തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ എന്നെ ഒരുക്കാന്‍ പോന്നവ

അന്ന്, തെളിച്ചമുളള പകലും 

നിലാവുളള രാത്രിയുമായിരുന്നു.

ഇന്ന് സൂര്യന്‍ കെട്ടുപോവുകയും

നക്ഷത്രങ്ങള്‍ മങ്ങി പോവുകയും ചെയ്യുന്നു

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും 

അനിയന്റെ ആശംസകള്‍ക്കും 

അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക്

ഞാന്‍ തിരഞ്ഞത്

നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.

ഒടുവില്‍ പഴയപുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍ 

അതിന്റെ തുമ്പിലെ അഗ്നി 

കെട്ടുപോയിരുന്നു' - (1988).

ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകൾ എഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയതനുസരിച്ച് 1987-ലാണ് നന്ദിത ഇംഗ്ലീഷില്‍ ആദ്യത്തെ കവിതയെഴുതിയത്.

'the touch of affection

the aching need of what i sought

leaves me out of all the fairs

my mask, too fine and serene,

my smile ugly, words worthless,

the massk is torn to pieces.

still i wear a self-conscious laugh

facing the world out of its beauty

to frown with disdain' -( 1987)

ഇന്ന്, വയനാട്ടിലെ മടക്കിമലയിലെ വീടിനരികില്‍, അമ്മ നട്ടുവളർത്തിയ പവിഴമല്ലിയുടെയും, പാരിജാതത്തിന്റെയും തണലില്‍ നന്ദിത ഉറങ്ങുകയാണ്. എന്നും തിളങ്ങിയിരുന്ന ആ കണ്ണുകള്‍ അടച്ച്. പതിയെ വീശുന്ന കാറ്റിനും, അതില്‍ താഴെ പതിക്കുന്ന പൂക്കള്‍ക്കും ചോദിക്കാനുളളത് ഇത്ര മാത്രം, എന്തിനായിരുന്നു ചിത്രശലഭമേ നീ ഇത്രയും നേരത്തെ പോയത് ! 

Sanjo Joseph Script writer of Falimy & Hello Mummy..!

കൂട്ടുകാരന്, പിറന്തനാൾ വാഴ്ത്തുക്കൾ..! തൻ്റെ തൂലിക കൊണ്ട് മലയാള സിനിമ മേഖലയിൽ തൻ്റേതായ ശൈലിയിൽ കഥയും, തിരക്കഥയും, സംഭാഷണങ്ങളും ര...